ഓച്ചിറയില്‍നിന്നു കാണാതായ രാജസ്ഥാന്‍ പെണ്‍കുട്ടിയെ മുംബൈയിലെ പനവേലില്‍ നിന്ന് കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരമാണ് പോലീസില്‍ നിന്നു ലഭിക്കുന്നത്. നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം.
അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്.
പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
കേരളത്തില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ സംഭവം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
കഴിഞ്ഞ ഒരുമാസമായി ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോര കച്ചവടം നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറിയ സംഘം, അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്കോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍, പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്.
പെണ്‍കുട്ടിയ്ക്ക് പതിനഞ്ചു വയസാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍, പതിനെട്ടു വയസ്സുണ്ടെന്നാണ് മുഹമ്മദ് റോഷന്‍റെ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.