മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇപ്പോള്‍ മരണസംഖ്യ 39 കവിഞ്ഞു. ഇനി 19 പേരെ കൂടി കണ്ടെത്തണം.
പതിനാലോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കായി കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. മഴ മാറി നിൽക്കുന്നത് തിരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളില്‍ മണ്ണുമാന്തിപോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്.
ഇനി കണ്ടെത്താനുള്ളവരെ ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും കണ്ടെത്തുക. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഇന്ന് കവളപ്പാറയിലെത്തും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്.
ഇതിനിടയില്‍ മന്ത്രി എ.കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കുകയും ദുരിതബാധിതരായുള്ള മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.