തിരുവനന്തപുരം: ശബരിമല വിധിയില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി.
വിശ്വാസം സംരക്ഷിക്കുന്ന വിധിയാണ് സുപ്രീ൦ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സുപ്രീം കോടതി വിധി വന്നതോടെ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സുപ്രിം കോടതി നിലപാട് സ്വാഗതാർഹമാണെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സർക്കാർ ശബരിമലയിലേക്ക് കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായതെന്നും ആ നിലപാടിൽ മാറ്റം വന്നതോടെയാണ് നാട്ടിൽ സമാധാനം പുലർന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം മണ്ഡലകാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സർക്കാർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
നിർബന്ധമായി യുവതികളെ കയറ്റി ശബരിമല സംഘർഷ ഭൂമി ആക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ശബരിമലയിലെ പുന: പരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടാണ് സുപ്രീം കോടതി ഉത്തരവ്.
അതേസമയം യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുന്ന മുൻവിധി സ്റ്റേ ചെയ്തിട്ടില്ല. വിശാല ബെഞ്ച് പരിഗണിക്കുന്നത് വരെ ഈ വിധിയിൽ മാറ്റം ഉണ്ടാകില്ല.