തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനകീയ യാത്രയ്ക്കിടെ കെഎംആർഎല്ലിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു.
യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങിൽ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവർത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആർഎൽ ഉൾപ്പെടെ ഉന്നയിച്ച പരാതികളിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ജനകീയ മെട്രോ യാത്രയിലുണ്ടായ സംഭവങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കെഎംആര്‍എല്‍ ഉത്തരവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ചു മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനം കേടു വരുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം കെഎംആര്‍എല്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു.