തിരുവനന്തപുരം: യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലില്‍ അക്രമം നടത്തരുതെന്ന് കർശന നിർദ്ദേശം പ്രവർത്തകർക്ക് നൽകിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. ഇത് ലംഘിച്ച് പ്രവര്‍ത്തകര്‍ അക്രമം നടത്തിയോ എന്ന് പാർട്ടി പരിശോധിക്കും. അക്രമം നടത്തിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഹർത്താൽ ദിനത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമമുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്.
തിരുവനന്തപുരത്തും തൃശൂരിലും കൊച്ചിയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ തടയുകയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കോഴിക്കോട്ട് എൽഐസി ഓഫീസും കണ്ണൂരിൽ ബാങ്കും ഹർത്താൽ അനുകൂലികൾ ബലമായി പൂട്ടിച്ചു. കണ്ണൂർ ഡിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്. സംസ്ഥാനത്ത് പലയിടത്തും പ്രവർത്തകർ വാഹനങ്ങൾ തടയുകയും ചെയ്തു.
എന്നാല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഹര്‍ത്താല്‍ ഭാഗികമാണ്. അക്രമ സംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പലയിടത്തും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളള്‍ക്കും ബസുകള്‍ക്കും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പോലീസ് സംരക്ഷണം നല്‍കിയാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു.