മലയാളികളായ എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളില്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപെടുത്തി.സംഭവവുമായി ബന്ധപെട്ട് പ്രധാനമന്ത്രി വൈകിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചെന്നും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്താനും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കാന്‍ നിര്‍ദേശിച്ചതായും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
നേപ്പാളില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് മലയാളി കുടുംബങ്ങളിലെ എട്ട് പേരെയാണ് റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ നേപ്പാള്‍ പോലീസുമായും ഇന്ത്യന്‍ എംബസിയുമായും ആശയവിനിമയം നടത്തി വരികയാണ്.നേപ്പാളിലെ ഇന്ത്യന്‍ എംബസി എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്.രണ്ട് കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഹൃദയം കൊണ്ട് പങ്ക് ചേരുന്നു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു
"നേപ്പാളിലെ റിസോർട്ടിൽ വിനോദയാത്രയ്ക്കു പോയ എട്ടുമലയാളികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ന് വൈകീട്ടോടെ എന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്താനും മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹത്തിന്റെ അനുശോചനമറിയിക്കാനുമാണ് നിർദ്ദേശിച്ചത്.
പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നേപ്പാൾ പൊലീസുമായും ഇന്ത്യൻ എംബസിയുമായും ആശയ വിനിമയം നടത്തി വരികയാണ്.
നേപ്പാളിലെ ഇന്ത്യന്‍ എംബസി എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. രണ്ടു കുടുംബങ്ങളുടെയും ദുഃഖത്തിൽ ഹൃദയം കൊണ്ട് പങ്കുചേരുന്നു"