)
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എരുമപ്പെട്ടി - കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്. കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചുവെന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ട്. വകുപ്പുതല അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യമായി. നിയമസഭയിൽ ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സഭയിൽ ഉന്നയിച്ച് റോജി എം ജോൺ എംഎൽഎ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. ക്രൂരമായ ദൃശ്യങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് റോജി എം ജോൺ പറഞ്ഞു. പോലീസുകാർ മൃഗീയമായി മർദ്ദിച്ചു. സുജിത്ത് നേരിട്ടത് ക്രൂരമായ പീഡനം. സസ്പെൻഡ് ചെയ്ത് നടപടിയെടുത്തുവെന്ന് ദയവുചെയ്ത് പറയരുതെന്നും റോജി എം ജോൺ പറഞ്ഞു.
പോലീസ് ക്രിമിനൽ സംഘമായി മാറി. മർദ്ദനം പുറംലോകം കണ്ടതിൽ ജാള്യത. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്യണം. സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്ത ഭാഗത്ത് വച്ചും സുജിത്തിനെ മർദ്ദിച്ചു. സ്റ്റേഷനിൽ വച്ചും അതിക്രൂരമായി മർദ്ദിച്ചു. സസ്പെൻഷൻ നടപടി പേരിനു മാത്രം. ശക്തമായ നടപടി വേണം. സ്ഥലംമാറ്റം നടപടിയാണോയെന്നും റോജി എം ജോൺ ചോദിച്ചു.
വെള്ളം കൊടുക്കാതെ 45 തവണ മർദ്ദിച്ചു. പീച്ചി പൊലീസ് സ്റ്റേഷൻ മർദ്ദനവും സഭയിൽ ഉന്നയിച്ചു. കുന്നംകുളത്ത് 'പഞ്ചിങ് ബാഗിൽ' ഇടിക്കുന്നത് പോലെയാണ് സുജിത്തിനെ ഇടിച്ചത്. പോലീസ് മർദ്ദനം കേരളത്തിന് നാണക്കേട്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ചോദിച്ചിട്ട് കൊടുത്തില്ല. മുഖ്യമന്ത്രി മൗനം തുടരുന്നു. ഒന്നും കണ്ടില്ല കേട്ടില്ല എന്ന നിലയിൽ മുഖ്യമന്ത്രി പെരുമാറുന്നുവെന്ന് റോജി എം ജോൺ ആരോപിച്ചു.
പേരൂർക്കടയിലെ ബിന്ദുവിന്റെ കേസ് നിയമസഭയിൽ ഉന്നയിച്ചു. രണ്ടാഴ്ചക്കുള്ളിൽ പോലീസിനെതിരെ 20ലധികം കേസുകൾ ഉയർന്നു വന്നു. ഇത്രയും കേസുകൾ വന്നിട്ടും രണ്ട് കേസുകളിൽ മാത്രം അന്വേഷണം നടന്നു. യൂണിഫോം ശരീരത്തിൽ കയറിയാൽ കറണ്ട് അടിച്ചതുപോലെയാണ് പോലീസുകാർ പെരുമാറുന്നത്. ഇത് പറഞ്ഞത് സിപിഐയുടെ ജില്ലാ സെക്രട്ടറിയാണ്. പോലീസിന്റെ ഈ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയാണെന്നും റോജി എം ജോൺ പറഞ്ഞു.
ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ് കാര്യങ്ങൾ നടക്കുന്നത്. തൃശ്ശൂർ പൂരം കലക്കാൻ പോലീസ് ശ്രമിച്ചു. ആരോപണ വിധേയരായ പോലീസുകാരെ സേനയിൽ നിന്ന് പുറത്താക്കണം. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ സ്പീക്കർ ഏറ്റെടുക്കണം. കേരളത്തിലെ ആഭ്യന്തരവകുപ്പിനെ ഏറെ നാൾ നിയന്ത്രിച്ചു എന്ന ഖ്യാതി പി ശശിക്ക് നൽകണം. ആഭ്യന്തരവകുപ്പിനെ ആരോഗ്യവകുപ്പിനെയും വനംവകുപ്പിനെക്കാളും മോശമാക്കി എന്നുള്ള അപഖ്യാതി സ്പീക്കർ നേരിടേണ്ടി വരുമെന്ന് റോജി എം ജോൺ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.