കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 13 നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്.
പരാതിക്കാരിയുടേയും ബിഷപ്പിന്‍റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം, അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോൺവെന്റിലേക്ക് വരുന്ന ഫോൺകോളുകൾ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്, കന്യാസ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.