തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വർഗീയതയും പരത്തുന്ന പോസ്റ്റുകൾ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനനടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ.
ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്ക് നേരെ പോലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പോലീസ് സന്നാഹവും തുടരും. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ താലി ചാര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഡിജിപിയുടെ കർശന നിർദേശം.
കൂടാതെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ താലി ചാര്‍ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചെന്നും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചു.