പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട ഹെലികോപ്റ്ററിന് പ്രദേശത്ത് ഇറങ്ങാനായില്ല.
മോശം കാലാവസ്ഥയും ചാറ്റല്‍മഴയും മൂലമാണ് ഹെലികോപ്റ്ററിന് ഇറങ്ങാനാകാതെ തിരികെ പോരേണ്ടി വന്നത്.
ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ വ്യാപകമായി ഉരുൾപൊട്ടല്‍ ഉണ്ടായിരുന്നു. പോത്തുണ്ടിമുതൽ കൈകാട്ടിവരെയുള്ള ചുരംപാതയിൽ 22 ഇടങ്ങളിൽ വലുതും ചെറുതുമായ രീതിയിലാണ് ഉരുൾപൊട്ടല്‍ ഉണ്ടായത്.
ഉരുൾപൊട്ടിയൊഴുകിയ പാറക്കല്ലുകളും മരങ്ങളും മണ്ണും കുത്തിയൊലിച്ച് ചുരംപാത 13 ഇടങ്ങളിൽ പൂർണമായും തകർന്നു.
കുണ്ടറച്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ പാലം പൂർണമായും ഒലിച്ചുപോയിരുന്നു. പോത്തുണ്ടിമുതുൽ ചെറുനെല്ലിവരെയുള്ള ഭാഗങ്ങളിൽ പാതയിൽ വലിയ പാറക്കഷ്ണങ്ങൾ വീണുകിടക്കുകയാണ്.
ഈ ഭാഗങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മാത്രമേ സാധ്യമാകൂ. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ടീം പിന്‍വാങ്ങുകയായിരുന്നു.