കൊച്ചി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുന്നതിനുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു.
ഭക്തരെ പമ്പയിൽ ഇറക്കിയ ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്കു ചെയ്യുന്നതിനാണ് അനുമതി. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ പമ്പയിൽ എത്തി കൂട്ടിക്കൊണ്ട് പോകാനും സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ട്.
വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.
എന്നാൽ ഏതെങ്കിലും കാരണവശാൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ തീരുമാനം എടുക്കുന്നതിനു പൊലീസ് ഇടപെടലുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബസിൽ മാത്രം പമ്പയിലേയ്ക്ക് പോകാൻ അനുമതിയുള്ളത് കെഎസ്ആർടിസിക്ക് നേട്ടമായിരുന്നു. സർക്കാരിന്റെ പുതിയ നിലപാട് കെഎസ്ആര്‍ടിസിയ്ക്ക് തിരിച്ചടിയാകും.
Also Read: ശബരിമല: ദര്‍ശനത്തിന് പന്ത്രണ്ടുകാരി, തടഞ്ഞ് പോലീസ്!
ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍: തിരിച്ചയച്ച് പോലീസ്!
ഇരുചക്ര വാഹനങ്ങള്‍ക്ക് കൂടി ഇളവനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ ഹര്‍ജിക്കാരുമായി കൂടിയാലോചിച്ച ശേഷം കോടതി തീരുമാനം പറയും.
ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും പമ്പ, ഹിൽടോപ് മേഖലകളെല്ലാം പ്രളയത്തെ തുടർന്ന് തകർന്നതിനാൽ പാർക്കി൦ഗ് അനുവദിക്കാനാവില്ലെന്നും ഇന്നലെ പത്തനംതിട്ട എസ്പി കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ പ്രസ്താവന ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി നിലപാടെടുത്തത്. ഇതേതുടര്‍ന്നാണ്, സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.