നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമാകാത്തതില്‍ കടുത്ത അതൃപ്തിയില്‍ പിവി അന്‍വര്‍. യുഡിഎഫ് പ്രവേശനത്തിന്റെ കാര്യത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്ന നിലപാടിലാണ് അന്‍വര്‍. ഇനി ആരുടേയും കാലുപിടിക്കാന്‍ ഇല്ല എന്നും പിവി അന്‍വര്‍ വ്യക്തമാക്കി.
കെസി വേണുഗോപാലിനോട് സംസാരിച്ചതിന് ശേഷം ആയിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക എന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും, മമത കോണ്‍ഗ്രസ് പ്രചാരണത്തിന് വരുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെസി വേണുഗോപാലിലും യുഡിഎഫ് ഘടകക്ഷി നേതാക്കളിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലും ഇപ്പോഴും താന്‍ പ്രതീക്ഷ അര്‍പിക്കുന്നു എന്നാണ് അന്‍വര്‍ ഒടുവില്‍ പറഞ്ഞത്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. തന്നെ ചെളിവാരിയെറികയാണ് എന്നും അന്‍വര്‍ പറഞ്ഞു. വിഡി സതീശനെതിരെ ആഞ്ഞടിച്ച അന്‍വര്‍, പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്തു. വിഡി സതീശനെ തെറ്റിദ്ധരിപ്പിക്കുന്നവരെ കുറിച്ചാണ് പറഞ്ഞത് എന്നായിരുന്നു വിശദീകരണം.
യുഡിഎഫില്‍ എടുക്കാതിരിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തത് എന്നാണ് അന്‍വറിന്‍െ ചോദ്യം. ആര്യാടന്‍ ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ത്ഥിയായി എന്ന കാര്യം തനിക്ക് അറിയാമെന്നും അന്‍വര്‍ പറഞ്ഞു. ഫോര്‍വേര്‍ഡ് ബ്ലോക്ക് അടക്കമുള്ളവര്‍ യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ തനിക്ക് മാത്രം എന്താണ് പ്രശ്‌നം എന്നതാണ് മറ്റൊരു ചോദ്യം.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരി എറിഞ്ഞിരിക്കുകയാണ് എന്നാണ് അന്‍വര്‍ രൂക്ഷമായി പ്രതികരിച്ചത്. മുഖത്ത് ചെളിവാരിയെറിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസം തന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ് എന്നും അന്‍വര്‍ പറഞ്ഞു. തങ്ങളുടെ യുഡിഎഫ് പ്രവേശനം പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഏറ്റവും ഒടുവില്‍ മെയ് 15 ന് വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞ സതീശന്‍ ഇപ്പോള്‍ അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പറയുന്നത്- അന്‍വര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









