മണ്ഡല-മകരവിലക്ക് പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്.
3.32 കോടി രൂപയാണ് ആദ്യ ദിനമായ ഇന്നലെ ലഭിച്ചത്. അതായത്, 2018നേക്കാൾ 1.28 കോടി രൂപയുടെ വര്‍ധനവ്.
കാണിക്ക, അപ്പം-അരവണ വരുമാനം, കടകളിലെ വരുമാനംഎന്നിങ്ങനെ എല്ലാ മേഖലകളിലും വന്‍ വരുമാന വര്‍ധനവാണുണ്ടായിരിക്കുന്നത്.
ശബരിമലയില്‍ കനത്ത ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനമായ ഇന്നലെ അര ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനയ്യായിരം തീര്‍ത്ഥാടകരാണ് ഇത്തവണ കൂടുതല്‍ എത്തിയത്. തീര്‍ത്ഥാടകരിൽ കൂടുതൽപേരും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.
സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷം ഭക്തരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു.
2017 കാലത്തെ തീര്‍ത്ഥാടന കാലത്ത് ബോര്‍ഡിന് ലഭിച്ചിരുന്ന വരുമാനത്തിന് സമാനമായാണ് ഇത്തവണ ആദ്യദിനം തന്നെ ലഭിച്ചത്.
സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
ദേവസ്വം വകുപ്പിന്റെ സാമ്പത്തിക ബാധ്യത ഭക്തരുടെ കാണിക്കയിലൂടെ മറികടക്കാനാകുമെന്നാണ് കരുതുന്നതെന്ന് ശബരിമല വിഷയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചിരുന്നു.
2017നെ അപേക്ഷിച്ച് കാണിക്കയില്‍ 25 ലക്ഷത്തിന്റെ വര്‍ധനവാണ് ആദ്യ ദിനം ഉണ്ടായിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 1.28 കോടിയുടെ വര്‍ധനവുണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എന്‍.വാസു മാധ്യമങ്ങളോട് പറഞ്ഞു.
Also read: