തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാലുടൻതന്നെ ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ മാധ്യമ പ്രവർത്തകർക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായാണ് ഇപ്പോൾ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ നടന്ന വ്യാപകമായ ആക്രമണംകൂടി കണക്കിലെടുത്താണ് സുരക്ഷാനടപടികൾ ശക്തമാക്കിയതെന്ന് ഡിജിപി വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞിരുന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെയാണ് നിലവില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനിടയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നല്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കനത്ത പൊലീസ് നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.