ശബരിമല യുവതി പ്രവേശനം: പുന:പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ല

പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒന്‍പതംഗ ബെഞ്ചിന്‍റെ പരിശോധനയ്ക്കായി വിട്ടിരുന്നു.  ഈ വിഷയങ്ങളിലെ വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  

Last Updated : Jan 13, 2020, 12:03 PM IST
  • യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുന:പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.
  • പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒന്‍പതംഗ ബെഞ്ചിന്‍റെ പരിശോധനയ്ക്കായി വിട്ടിരുന്നു.
  • ഈ വിഷയങ്ങളിലെ വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ശബരിമല യുവതി പ്രവേശനം: പുന:പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം തുടങ്ങി. 

യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുന:പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രത്തിനായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് പകരം സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 

പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒന്‍പതംഗ ബെഞ്ചിന്‍റെ പരിശോധനയ്ക്കായി വിട്ടിരുന്നു.  ഈ വിഷയങ്ങളിലെ വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ആചാരങ്ങള്‍ മതത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനമായ വിഷയം.

ഹിന്ദു എന്നതിന്‍റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുകയാണ് ഈ ബെഞ്ചിന്‍റെ ലക്‌ഷ്യം.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഈ ഒന്‍പതംഗ ബെഞ്ചിന്‍റെ വിധിയ്ക്ക് ശേഷമാകും.

ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ഈ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്ന സമയത്ത് വാദങ്ങള്‍ കേള്‍ക്കാമെന്നും കോടതി നിലപാടെടുത്തു.  ആദ്യം ശബരിമല പുന:പരിശോധനാ ഹര്‍ജികളിലാണ് തീരുമാനമുണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്നും ശിരൂര്‍ മഠം കേസിലെ വിധി ആരും ചോദ്യം ചെയ്തിട്ടില്ലല്ലോയെന്നും ബിന്ദു അമ്മിണിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജെയ്സിംഗ് ചൂണ്ടിക്കാട്ടി. മാത്രമല്ല ശബരിമലയിലെ യുവതി പ്രവേശനം തെറ്റാണെന്ന്‍ ആരും വിധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

ഇതിനിടയില്‍ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

Trending News