ആലപ്പുഴ: കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി വള്ളം കളി നാളെ നടക്കും.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ആലപ്പുഴ പുന്നമടയില്‍ നടക്കുന്ന ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തുന്നത്.
20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 83 കളി വള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി മത്സരത്തിനുണ്ടാകുക.
നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷം നടക്കുന്ന ഹീറ്റ്സ് മത്സരങ്ങളില്‍ ജയിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി മത്സരിക്കുക.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിന് ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക. ഒമ്പത് ക്ലബുകള്‍ പങ്കെടുക്കുന്ന സിബിഎല്‍ മത്സരങ്ങള്‍ ദേശീയ, അന്തർദേശീയ ചാനലുകൾ സംപ്രേക്ഷണ൦ ചെയ്യും.
12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക. നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും.
കനത്ത മഴയും അതിനെ തുടര്‍ന്നുണ്ടായ പ്രളയവും കാരണമാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67 മത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചത്.