കൊച്ചി: പ്രളയ ദുരിതാശ്വാസം എന്ന പേരിൽ സിനിമാ സംവിധകനായ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ജനങ്ങളിൽ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപണ൦.
യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും 'അവരോടൊപ്പമുള്ള സംഘവും' പണം തട്ടിച്ചുവെന്നാണ് സന്ദീപ് ആരോപിക്കുന്നത്.
ഇവര് പിരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു. നാട്ടുകാരുടെ പണം പിരിച്ച് അവര് 'പുട്ടടിച്ചു' എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി ഇവർ നടത്തിയ 'കരുണ മ്യൂസിക് കൺസേർട്ട്' എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് എന്ന് സന്ദീപ് വാര്യർ പറയുന്നു.
ഇത് സംബന്ധിച്ച് ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയിൽ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച് ഒരു ദേശീയ പത്രത്തിൽ വന്ന വാർത്തയുടെ ചിത്രങ്ങളും സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റിമയും ആഷിഖും ചേർന്ന് വൻതുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവർ മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.