തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ ഭരണ, പ്രതിപക്ഷ നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയം. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദന്‍, എ കെ ബാലന്‍, പി ജെ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
അതേ സമയം .രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു നിയമസഭ ചേർന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ഇന്നത്തെ സഭാനടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സ്വാശ്രയപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു.
മെഡിക്കൽ മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതിൽ അന്വേഷണം, പരിയാരം മെഡിക്കൽ കോളജിലെ ഫീസിൽ കുറവുവരുത്തൽ എന്നിവയാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. സമവായ ചർച്ചയിൽ പെങ്കടുത്ത മുഖ്യമന്ത്രി തലവരിപ്പണ വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ ഫീസ് കുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. പ്ലക്കാര്‍ഡുകളും കറുത്ത ബാഡ്ജുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയില്‍ എത്തിയത്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ നേരിട്ട് സമരമുഖത്തേക്ക് ഇറങ്ങിയേക്കുമെന്നാണ് സൂചന. ഇന്നലെ മുതിര്‍ന്ന് സി.പി.ഐ(എം) നേതാവ് വി.എസ് അച്യുതാനന്ദനും,സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ പ്രസ്താവന വിവാദമായതോടെ തിരുത്തി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.
അതേസമയം പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്ബില്‍, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇരുവരുടെയും ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.