ഡല്‍ഹി/തിരുവനന്തപുരം: ഏറെ നാളത്തെ അഭ്യൂഹത്തിന് ശേഷം കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണി. നിലവിലെ അധ്യക്ഷന്‍ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരനെ എഐസിസി സ്ഥിരം ക്ഷണിതാവാക്കി. യുഡിഎഫ് നേതൃത്വത്തിലും അഴിച്ചുപണിയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസനെ മാറ്റി, പകരം അടൂര്‍ പ്രകാശിനെ നിയമിച്ചു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥിനേയും എപി അനില്‍കുമാറിനേയും ഷാഫി പറമ്പിലിനേയും നിയമിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്‍, ടി സിദ്ദിഖ് എന്നിവര്‍ക്ക് പകരമാണിത്. കെപിസിസിയിലെ നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ കെ സുധാകരനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഏറെ നാളുകളായി നിഷേധിച്ചുവരികയായിരുന്നു. അതിനിടയിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
കെ സുധാകാരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയിരുന്നു കോണ്‍ഗ്രസിലെ പലരും നേതൃമാറ്റത്തിന് കാരണമായി ഉന്നയിച്ചിരുന്നത്. സുധാകരന്‍ ഇതിനെതിരെ പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്തായാലും ഒടുവില്‍ ദേശീയനേതൃത്വം ഇടപെട്ട് നേതൃമാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
പത്തനംതിട്ട എംപി ആയ ആന്റോ ആന്റണിയുടെ പേര് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്നു. സഭാനേതൃത്വത്തിന്റെ പിന്തുണയും ആന്റോയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്ഥാനമൊഴിയുന്ന സുധാകരനെ അനുനയിപ്പിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് ഒടുവില്‍ സണ്ണി ജോസഫ് എന്ന പേരിലേക്ക് എത്തിയത്. കെ സുധാകരന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളാണ് സണ്ണി ജോസഫ്.
നിലവില്‍ പേരാവൂര്‍ എംഎല്‍എ ആണ് സണ്ണി ജോസഫ്. 2011 മുതല്‍ പേരാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് ആണ്. യുഡിഎഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









