കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. എം. വി ആകാശ്, ടി. കെ അസ്കർ, സി. എസ് ദീപ് ചന്ദ്, കെ. അഖിൽ എന്നിവരെയാണ് പുറത്താക്കിയത്.
പുറത്താക്കിയ നാല് പേരും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത കണ്ണൂര്‍ ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും കമ്മിറ്റി വ്യക്തമാക്കി.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നാല്പേരെ മാത്രമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഷുഹൈബിനെ കൊലപ്പെടുത്താന്‍ വാഹനം സംഘടിപ്പിച്ചുകൊടുത്ത വരും പുറത്താക്കിയവരില്‍ ഉള്‍പ്പെടും.