ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി

ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി. 

Last Updated : Feb 19, 2019, 01:44 PM IST
ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി

തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം കോടതി തള്ളി. വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും കേസ് ഇപ്പോൾ പരിഗണിക്കുന്ന തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി.

ഈ കേസിൽ സിബിഐ സമ‍ർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐയോട് തലശ്ശേരി കോടതി പറഞ്ഞു. 

ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി. ഇതോടെ, വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും അപ്രസക്തമായി.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലാണ് കോടതിയുടെ ഈ തീരുമാനം.

വിചാരണ ഏത് കോടതിയിൽ വേണം എന്ന് തീരുമാനിക്കലായിരുന്നു ഇന്ന് കോടതിയിൽ നടന്ന ആദ്യ നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിയും ഇന്ന് കോടതിയിലുണ്ടായിരുന്നു.

പി ജയരാജൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇരുകൂട്ടർക്കും എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം കോടതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ പി ജയരാജൻ ഹാജരാകാതെ അവധി അപേക്ഷ നൽകുകയാണ് ചെയ്തത്. 

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

അതിനാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്‍റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദിന്‍റെ ആവശ്യം. 

ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തി നേരത്തേ തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ടി വി രാജേഷിനെതിരെ ഗൂഢാലോചനക്കും കേസെടുത്തു. ഗൂഢാലോചനയിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഇതോടെ മുഖ്യപ്രതികൾക്ക് മേലുള്ള കൊലക്കുറ്റം ഇവർക്കും ബാധകമാവും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ജയരാജനെതിരെ തലശ്ശേരി കോടതിയിൽ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതെന്നതാണ് ശ്രദ്ധേയം. 

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. 

Trending News