)
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ സോളാർ ബന്ദ്. സൗരോർജ്ജ നയത്തിൽ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചാണ് മാസ്റ്റേഴ്സ് (Ministry Approved Solar Traders) അസോസിയേഷൻറെ നേതൃത്വത്തിൽ ബന്ദ് ആചരിക്കുന്നത്. കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് സൗരോർജ്ജ നയത്തിലെ നിർദ്ദേശങ്ങൾ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.
കേരളത്തിലെ സോളാർ പ്ലാന്റുകളുടെ നിർമ്മാണം, വിപണനം, ഇൻസ്റ്റാളേഷൻ, സർവ്വീസ് മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി നാളെ അടച്ചിടും. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അസോസിയേഷൻറെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ സി ലിജോ, സംസ്ഥാന പ്രസിഡന്റ് നൗഫൽ റൊസെയ്സ്, സംസ്ഥാന ട്രഷറർ രാജേഷ് പുന്നടിയിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബി ബിജു, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബി ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സൗരോർജ്ജ നയം നടപ്പിലാക്കുന്നതിനു മുൻപ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഓരോ നിയോജക മണ്ഡലത്തിലും ഫിസിക്കൽ ഹിയറിങ്ങുകൾ സംഘടിപ്പിക്കുക, സോളാറിന്റെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് കാലാവധി കൂട്ടുന്ന നിർദ്ദേശങ്ങൾ നയത്തിൽ നിന്നും ഒഴിവാക്കുക, പ്രധാന മന്ത്രി സൂര്യ ഘർ പോലുള്ള പദ്ധതികൾക്ക് ഏകീകൃത ദേശീയതല സൗരോർജ്ജ നയത്തിന്റെ പിന്തുണ ഉറപ്പാക്കുക, 1000 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് നയം മാറ്റങ്ങളില്ലാതെ തുടരാൻ അനുമതി നൽകുക, കേരളത്തിന്റെ കാലാവസ്ഥാപരമായ പ്രത്യേകതകൾ പരിഗണിച്ച് ബാങ്കിങ്, സെറ്റിൽമെന്റ് ഓപ്ഷനുകൾ നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാസ്റ്റേഴ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മൂന്നു കിലോവാട്ടിന് താഴെയായി നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുക, അഞ്ചുകിലോ വാട്ടിനു മുകളിൽ 30 ശതമാനം ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കുക, ഓരോ യൂണിറ്റിനും ഒരു രൂപ അധികമായി ഗ്രിഡ് സപ്പോർട്ട് ചാർജ്ജ് ഈടാക്കുക, ഊർജ്ജം ബാങ്ക് ചെയ്ത് മാസം തോറും ഉത്പാദിപ്പിക്കുന്ന വൈദ്യുതി അടുത്ത മാസത്തേക്ക് ക്യാരി ഫോർവേഡ് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങി അപ്രായോഗികമായ നിരവധി നിർദ്ദേശങ്ങൾ കരടിലുണ്ട്. നയത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ വൈദ്യുതി വിലകുത്തനെ ഉയരുകയും ജനജീവിതത്തെയും വ്യവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇപ്പോൾ പുറത്തിറക്കിയെ കരട് നയം നടപ്പിലായാൽ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുന്ന ആളുകളുടെ എണ്ണം കുറയും. നിർമ്മാണം, വിപണനം, ഇൻസ്റ്റാളേഷൻ, സർവ്വീസ് ഉൾപ്പെടെ സൗരോർജ്ജ മേഖലയിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിനു പേരുടെ ഉപജീവനത്തെ ഇത് നേരിട്ട് ബാധിക്കും. കേരള സർക്കാറിന് 650 കോടിയോളം ജിഎസ്ടി വരുമാനം നേടിത്തരുന്ന 5000 കോടി ടേൺ ഓവറുള്ള ഒരു വ്യവസായ മേഖല ഇല്ലാതാകും. കെഎസ്ഇബിയുടെ 1.41 കോടി ഉപഭോക്താക്കളിൽ ഒന്നര ശതമാനത്തിൽ താഴെ മാത്രമാണ് സോളാർ പ്ലാന്റുകൾ ഉപയോഗിക്കുന്നത്. 10 ശതമാനം ഉപഭോക്താക്കളെങ്കിലും സോളാറിലേക്ക് മാറിയശേഷം മാത്രമേ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ മുന്നോട്ടുവച്ച തരത്തിലുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനാകൂ എന്നും അസോസിയേഷൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.