വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് ഷഹ്‌ല ഷെറിന്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും.
മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷഹ്‌ലയുടെ മരണത്തില്‍ ഇന്നലെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത മൂന്ന് അധ്യാപകര്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍.
പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററെയും ഇന്നലെ സസ്പെന്‍റ് ചെയ്തു കൂടാതെ സ്കൂളിലെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി.
സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് അധ്യാപകനായ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ ഈ അധ്യാപകന്‍ തയ്യാറായില്ലയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
Also read: ഷഹ്‌ലയുടെ മരണം; നരഹത്യയ്ക്ക് കേസ്, നാല് പേര്‍ പ്രതികള്‍!