തിരുവനന്തപുരം: മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമപ്രകാരം നോട്ടീസ് നല്‍കി 15 ദിവസം പിന്നിട്ടിട്ടും മറുപടു നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം 30 ദിവസത്തിനകം അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതി തിരുവനന്തപുരം ആര്‍ടിഒ നല്‍കിയിട്ടുണ്ട്.
ശ്രീറാമിന്‍റെയും കാറില്‍ കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവം നടന്ന്‍ 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്‍റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.
അതേസമയം, സംഭവസമയത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യില്ല. നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തില്‍ വഫയ്ക്ക് വീണ്ടും നോട്ടീസ് നല്‍കും. അമിതവേഗത്തിന് നല്കിയ നോട്ടീസിന് വഫ പിഴ അടച്ചിരുന്നു. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തെളിവെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.