ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. ഇന്ത്യൻ വംശജനായ റിഷി സുനക്കിനെ പിന്തള്ളിക്കൊണ്ടായിരുന്നു ലിസ് ട്രസ് മന്ത്രിസഭയിലേക്കെത്തിയത്.കഴിഞ്ഞയാഴ്ച ലിസ് ട്രസ് സര്‍ക്കാർ ധനകാര്യ മന്ത്രിയായിരുന്ന ക്വാസി ക്വാര്‍ട്ടേങിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ക്വാര്‍ട്ടേങിനെ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ക്കറ്റിലെയും രാഷ്ട്രീയരംഗത്തെയും പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലിസ് ട്രസ് , ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയതെന്നാണ് സൂചന.ഇപ്പോൾ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ വംശജ സുവെല്ല ബ്രാവര്‍മാനും സ്ഥാനമൊഴിഞ്ഞിരിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ ബ്രാവര്‍മാന്‍, ലിസ് ട്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ലിസ് ട്രസ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും സുവല്ല ബ്രാവര്‍മാന്‍ പ്രതികരിച്ചിരുന്നു. ബ്രിട്ടണിൽ ആഭ്യന്തര വകുപ്പിന്റെ പുതിയ സെക്രട്ടറിയായി മുന്‍ ഗതാഗത വകുപ്പ് മന്ത്രി ഗ്രാന്റ് ഷാപ്സനെ നിയമിച്ചു. പ്രധാനമന്ത്രി പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിനെ പിന്തുണച്ചിരുന്നയാള്‍ കൂടിയാണ് ഗ്രാന്റ് ഷാപ്സ് എന്നതും ശ്രദ്ധേയമാണ്.മന്ത്രിസഭയില്‍ നിന്നുള്ള തുടര്‍ച്ചയായ രാജികള്‍ ലിസ് ട്രസിന് അധികാരത്തില്‍ തുടരുന്നതിന് വെല്ലുവിളി ഉയര്‍ത്തുമെന്ന വിലയിരുത്തലുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...