കൊച്ചി: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ വഴി നികുതി വെട്ടിച്ച കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു.കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തിൽ വാഹനം ഉപയോഗിക്കുന്ന സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി എം.പി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.എന്നാല്‍, അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണ് എന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായിരുന്നു.
സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ് കേസ്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും നിലവില്‍ കേസുകള്‍ ഉണ്ട്.