പതിനെട്ടാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്. ഇതുവരെ 313 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു.
താൻ തെക്കേ ഇന്ത്യയിൽ മൽസരിക്കണമെന്നാവശ്യം ന്യായമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ രാഹുൽ ഗാന്ധി തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അനൗപചാരിക ചർച്ചകളിലാകും രാഹുലിന്റെ തെക്കേ ഇന്ത്യയിലെ സ്ഥാനാർഥിത്വം തീരുമാനിക്കുകയെന്നാണ് സൂചന.
വയനാടിനൊപ്പം കർണാടകയിലെ ബിദാറും പരിഗണിക്കുന്നതായി ഹൈക്കമാന്റ് വൃത്തങ്ങൾ വിശദമാക്കി. താൻ ദക്ഷിണേന്ത്യയിൽ നിന്ന് മല്‍സരിക്കണമെന്നാവശ്യം ന്യായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
തെക്കേ ഇന്ത്യയിൽ ബിജെപി ധ്രൂവീകരണത്തിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നതെന്നും രാഹുൽ ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തങ്ങളുടെ ഭാഷയും സംസ്കാരവും ഭീഷണി നേരിടുന്നതായി ദക്ഷിണേന്ത്യക്കാര്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ താൻ അവിടെ മല്‍സരിക്കണെന്നാവശ്യം ന്യായമാണ്. എന്നാൽ തീരുമാനമെടുത്തിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
അമേത്തിയിൽ മല്‍സരിക്കുമെന്നും യു.പിയിൽ നിന്നുള്ള പാര്‍ലമെന്‍റംഗമാകുമെന്നതിൽ സംശയമില്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിൽ സഖ്യ കക്ഷികള്‍ സമ്മര്‍ദം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് രാഹുൽ നയം വ്യക്തമാക്കിയത്.