കൊച്ചി: കാണാതായ കൊച്ചി സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തി.
തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് തമിഴ്നാട് റെയിൽവേ പൊലീസ് സിഐ നവാസിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചതായി അറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് നവാസ് ആരോടും പറയാതെ യാത്രയായത്. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്നും, മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സിഐ നാട് വിട്ടതെന്നും ആരോപിച്ച് നവാസിന്‍റെ ഭാര്യ പൊലീസിലും ഒപ്പം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കൂടാതെ, കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അറിയിപ്പ് ഉണ്ടായിരുന്നു.
13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നടന്ന വാക്കേറ്റമാണ് നവാസിന്‍റെ തിരോധാനത്തില്‍ കലാശിച്ചതെന്നാണ് സൂചന. വാക്കേറ്റത്തിന് ശേഷം സ്റ്റേഷനില്‍ തിരിച്ചെത്തിയ നവാസ് തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ഔദ്യോഗിക ചുമതലകള്‍ ഒഴിയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
അതേസമയം, സേനയിലെ ഉദ്യോഗസ്ഥന്‍ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് കേരള പൊലീസിനു തന്നെ തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നവാസിനെ തമിഴ്നാട് പൊലീസ് തിരിച്ചറിഞ്ഞത്.