)
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. മണ്ഡലങ്ങള്‍ തിരിച്ച് സാധ്യതയുള്ള മത്സരാര്‍ത്ഥികളുടെ പേരുകള്‍ മാധ്യമങ്ങളും ചര്‍ച്ചയ്ക്ക് വയ്ക്കുന്നുണ്ട്. അതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളായ അച്ചു ഉമ്മന്റേയും മരിയ ഉമ്മന്റേയും പേരുകളും ഇത്തരത്തില്‍ പുറത്ത് വരുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് അതി ശക്തമായ മറുപടിയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയിരിക്കുന്നത്. കുടുംബത്തില്‍ നിന്ന് ഒരാളേ രാഷ്ട്രീയത്തില്‍ കാണൂ എന്നതാണ് അത്. ഇക്കാര്യം താന്‍ പറഞ്ഞതല്ല, തങ്ങളുടെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമാണെന്നും ചാണ്ടി ഉമ്മന്‍ വാര്‍ത്താ ചാനലിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇങ്ങനെ എന്തെങ്കിലും ചര്‍ച്ച നടന്നതായി തനിക്കോ സഹോദരിമാര്‍ക്കോ അറിയില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പക്ഷം. ഇതെല്ലാം മാധ്യമ സൃഷ്ടികളാണെന്ന ആക്ഷേപവും ചാണ്ടി ഉന്നയിക്കുന്നുണ്ട്.
ചെങ്ങന്നൂര്‍ പോലെ ഒരു മണ്ഡലം തിരിച്ചുപിടിക്കാന്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കുന്നത് ഉചിതമാവില്ലേ എന്ന ചോദ്യത്തിനും ചാണ്ടി ഉമ്മന്‍ കൃത്യമായ മറുപടിയുണ്ട്. അങ്ങനെ മത്സരിക്കാനാണെങ്കില്‍ യോഗ്യരായ എത്രയോ കോണ്ഗ്രസ്സുകാര് ഉണ്ട് എന്നതായിരുന്നു ആ മറുപടി. ഇനി. പാര്‍ട്ടിയ്ക്ക് വേണമെങ്കില്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാലും വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ രാഷ്ട്രീയത്തില്‍ കാണൂ എന്ന് കൃത്യമായി ചാണ്ടി പറഞ്ഞു.
അച്ചു ഉമ്മനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍, ചാണ്ടി ഉമ്മന്‍ രാഷ്ട്രീയം വിടുമെന്ന സൂചനയാണ് ഇതുവഴി നല്‍കിയിരിക്കുന്നത് എന്നാണ് പലരും വിലയിരുത്തുന്നത്. നേരത്തേ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പല തീരുമാനങ്ങള്‍ക്കും എതിരെ ചാണ്ടി ഉമ്മന്‍ രംഗത്ത് വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം എ ഗ്രൂപ്പ് നേതാക്കള്‍ പലരും കളംമാറി ചവുട്ടിയതും ഒരു യാഥാര്‍ത്ഥ്യമാണ്. ഉമ്മന്‍ ചാണ്ടി വളര്‍ത്തിക്കൊണ്ടുവന്ന പലരും ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ എതിര്‍പക്ഷത്താണുള്ളത്.
ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നിന്ന് മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെ അറിയിച്ചിരുന്നു എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ താത്പര്യത്തെ വയനാട് ചേര്‍ന്ന കോണ്‍ഗ്രസ് യോഗം തളളിക്കളയുകയും ചെയ്തു. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത അറിഞ്ഞ് ചാണ്ടി ഉമ്മന്‍ ഒരുമുഴം മുമ്പേ എറിഞ്ഞതാണോ ഇത്തരമൊരു നീക്കം എന്നും രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനേക്കാള്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് മുന്നോട്ട് വയ്ക്കാനില്ല. ചെങ്ങന്നൂര്‍ മണ്ഡലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സിപിഎമ്മിനൊപ്പമായിരുന്നു. ഏറെക്കാലം കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മണ്ഡലം ഇത്തവണ തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിയ്ക്കും എന്ന് ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.