Thinkal Project: ഈ പദ്ധതിയുടെ കീഴിൽ ഇതുവരെ എട്ട് ലക്ഷം ആർത്തവ കപ്പുകൾ കേരളത്തിൽ സൌജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതുകൂടി ആകുമ്പോൾ 11 ലക്ഷം ആയി ഉയരും.

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ് കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) കേരളത്തിൽ ഈ വർഷം മൂന്ന് ലക്ഷം ആർത്തവ കപ്പുകൾ വിതരണം ചെയ്യും. ആർത്തവ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ.
'തിങ്കൾ' എന്നാണ് പദ്ധതിയുടെ പേര്. ഇതുവഴി 2025–26 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആർത്തവ കപ്പുകൾ (മെൻസ്ട്രൽ കപ്പുകൾ) ആണ് സൗജന്യമായി വിതരണം ചെയ്യാൻ പോകുന്നത്. സംസ്ഥാന സർക്കാരും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഇതിൽ സഹകരിക്കുമെന്ന് എച്ച്എൽഎൽ അധികൃതർ വ്യക്തമാക്കുന്നു. ഇതുവരെ കേരളത്തിൽ ലക്ഷം ആർത്തവ കപ്പുകൾ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഈ വർഷം 3 ലക്ഷം കപ്പുകൾ കൂടി വിതരണം ചെയ്യുമ്പോൾ ആകെ എണ്ണം 11 ലക്ഷം ആകും. സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. സാനിറ്ററി നാപ്കിൻ മാലിന്യം വലിയ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ കുമ്പളങ്ങി പഞ്ചായത്തും തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തും എച്ച്എൽഎല്ലിന്റെ കൂടി ശ്രമഫലമായി സാനിറ്ററി നാപ്കിൻ രഹിത ഗ്രാമങ്ങളായി മാറ്റിയെടുത്തിട്ടുണ്ടെന്ന് എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമിയിലെ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ കൃഷ്ണ എസ് എച്ച് പറഞ്ഞു. കുമ്പളങ്ങിയിലും കള്ളിക്കാടുമായി പതിനായിരത്തോളം കപ്പുകൾ വിതരണം ചെയ്തിരുന്നുവെന്നും ഡോ കൃഷ്ണ പറഞ്ഞു.
2018 ൽ വെള്ളപ്പൊക്ക സമയത്തായിരുന്നു തിങ്കൾ പദ്ധതിയുടെ യഥാർത്ഥ തുടക്കം. അന്ന് ആലപ്പുഴ നഗരസഭയിൽ സാനിറ്ററി നാപ്കിനുകൾ സംസ്കരിക്കുന്നതിനായി ഒരു ഇൻസിനറേറ്റർ നൽകി. എന്നാൽ ഇതൊരു ശാശ്വത പരിഹാരം അല്ലെന്ന് തിരച്ചറിഞ്ഞതോടെ ആർത്തവകപ്പുകൾ വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു. ആദ്യഘട്ടത്തിൽ കപ്പുകളുടെ സ്വീകാര്യത 20 ശതമാനം ആയിരുന്നുവെന്നും പിന്നീട് തുടർച്ചയായ ബോധവത്കരണ യജ്ഞത്തിലൂടെ ഇത് 91.5 ശതമാനമായി ഉയർന്നുവെന്നും ഡോ കൃഷ്ണ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.