നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തീ പൂർണമായും അണച്ചു.

തൃശൂർ: തൃശൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. 13 പേരുടെ മരണം സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 5 മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. 40ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പടക്ക നിർമ്മാണശാലയിൽ എത്ര പേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല. അപകടത്തിൽ ശരീരഭാഗങ്ങൾ ചിതറി തെറിച്ച് പോയിട്ടുണ്ട്.
മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ വൈകിട്ട് മൂന്നരയോടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. പിന്നീട് തുടർച്ചയായി പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. തീ പൂർണമായും അണച്ചതായാണ് വിവരം. പ്രദേശത്ത് നിന്ന് കനത്ത പുകയാണ് ഉയരുന്നത്. രക്ഷാപ്രവർത്തനവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളാണ് വെല്ലുവിളിയാകുന്നത്. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടിയാണ് ഇവിടെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്നത്.
മെഡിക്കൽ കോളജിലും മറ്റുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. വയൽ ആയതിനാൽ ഇവിടേക്ക് ഫയർഫോഴ്സ് സംഘത്തിന് പ്രവേശിക്കാൻ വഴിയുണ്ടായിരുന്നില്ല. സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിനെത്തിയത്.
തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. കിലോമീറ്ററുകൾ അപ്പുറത്തേക്ക് സ്ഫോടനശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.
അതേസമയം അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.