)
തൃശൂര്‍: രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട 'വോട്ടുചോരി'യില്‍ കേരളവും തിളക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് ഇത്തരത്തില്‍ കൃത്രിമം കാണിച്ചാണെന്ന ആരോപണവുമായി കോണ്‍ഗ്രസും എല്‍ഡിഎഫും രംഗത്തുണ്ട്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളുടെ വോട്ടുകളും എങ്ങനെ തൃശൂരില്‍ എത്തിയെന്നത് സംബന്ധിച്ച വിവാദങ്ങള്‍ തീര്‍ന്നിട്ടില്ല. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവും ആയ അനില്‍ അക്കര രംഗത്തെത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയ്ക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല, ഇരട്ട തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്. വെറും ആരോപണം അല്ല, വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ടിരിക്കുകയാണ് അനില്‍ അക്കര. ഒരാള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളു. അതുകൊണ്ടുതന്നെ സുഭാഷ് ഗോപിയും ഭാര്യയും ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അനില്‍ അക്കര പറയുന്നുണ്ട്.
വോട്ടര്‍ പട്ടികയില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ ഉണ്ടാകും. സുഭാഷിന്റേയും ഭാര്യ റാണിയുടേയും രണ്ട് മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ആണ് അനില്‍ അക്കര പുറത്ത് വിട്ടിരിക്കുന്നത്. കൊല്ലം ഇരവിപുരം മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077 എന്ന നമ്പറിലാണ്. എന്നാല്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ FVM 1397173 എന്ന നമ്പറിലാണ് ചേര്‍ത്തിരിക്കുന്നത്. സുഭാഷ് ഗോപിയുടെ ഭാര്യ റാണിയുടെ വോട്ട് ഇരവിപുരം മണ്ഡലത്തില്‍ WLS 0136218 എന്ന തിരിച്ചറിയല്‍ കാര്‍ഡ് നമ്പറിലാണ് ചേര്‍ത്തിരിക്കുന്നത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ FVM 1397181 എന്ന നമ്പറിലും. രണ്ടുപേര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട് എന്ന് തെളിയിക്കുന്നതാണിതെന്ന് തെളിവുകള്‍ ഹാജരാക്കി അനില്‍ അക്കര ചൂണ്ടിക്കാണിക്കുന്നു.
ഒരാള്‍ക്ക് രണ്ട് വോട്ടേഴ്സ് ഐഡികള്‍ കൈവശം വയ്ക്കാന്‍ അവകാശമില്ല. രണ്ടാമത് കാര്‍ഡ് ലഭിക്കുകയാണെങ്കില്‍ തന്നെ ഒരു കാര്‍ഡ് റദ്ദാക്കണം എന്നാണ് ചട്ടം. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ബിജെപി ഇത്തരത്തില്‍ ഇരട്ട വോട്ടേഴ്സ് ഐഡി ഉപയോഗിച്ച് ആയിരക്കണക്കിന് വോട്ടര്‍മാരെ തിരുകിക്കയറ്റിയിട്ടുണ്ട് എന്നും അനില്‍ അക്കര ആരോപിക്കുന്നു.
സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ ചെയ്തിരിക്കുന്നത് ജയില്‍ ശിക്ഷയും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും അനില്‍ അക്കര ജനപ്രാതിനിധ്യ നിയമം മുന്‍നിര്‍ത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.