തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി സംബന്ധിച്ച് താൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ ആണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈകാരികമായിരുന്നുവെന്നും നടപടി എന്തുതന്നെയായാലും പ്രശ്നമില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉപകരണങ്ങളില്ലാത്തത് കൊണ്ട് ശസ്ത്രക്രിയ മാറ്റിവയ്ക്കുന്നതിനേക്കാളും അതുമൂലം രോഗിമരിക്കുന്നതിനേക്കാളും വലിയ നാടക്കേട് വേറെയെന്താണ്. നാണക്കേട് കാണിച്ച് എന്തിനാണ് സത്യങ്ങൾ മൂടിവയ്ക്കുന്നത്. സത്യങ്ങൾ മൂടിവയ്ക്കേണ്ടതില്ലെന്നും മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി നൽകിയ ഉറപ്പിനെ തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെതെന്നും ഡോ. ഹാരിസ് പറഞ്ഞു.
നടപടിയുണ്ടാകട്ടെയെന്നും സർവീസ് മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടപടിയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ജീവിതം തന്നെ മടുത്ത് പോയിരുന്നു. അതിനാലാകാം പോലീസ് വീട്ടിൽ വന്നതെന്നും അത്രത്തോളം വൈകാരികമായാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഡോ. ഹാരിസ് പറഞ്ഞു.
ശസ്ത്രക്രിയക്ക് ഉപകരണങ്ങൾ ഇല്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്നായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ, പിന്നീട് പോസ്റ്റ് പിൻവലിച്ച് അദ്ദേഹം പുതിയ പോസ്റ്റും പങ്കുവച്ചു. എന്നാൽ, ഡോ. ഹാരിസിന്റെ പോസ്റ്റിലുള്ളത് തെറ്റായ കാര്യങ്ങളാണെന്നും ഫാരിസ് ചിറയ്ക്കലിന് എതിരെ നടപടിയുണ്ടാകുമെന്നും ഡിഎംഇ ഡോ. വിശ്വനാഥൻ പറഞ്ഞു.
ഡോ. ഹാരിസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്:
''പോസ്റ്റ് പിൻവലിക്കുന്നു. ഞാൻ തെറ്റുകാരനല്ല. പരിമിതികൾ ആണ് എനിക്ക് ചുറ്റും. അതിനുള്ളിൽ നിന്ന് എന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.എന്നോടൊപ്പം ആത്മാർത്ഥമായി ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും ആണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തി പരമായ ഒരു കാര്യത്തിനും ആരുടേയും മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത ഞാൻ, വകുപ്പ് മേധാവി ആയ ശേഷം ഒരുപാട് പേരെ സാർ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികൾക്ക് പോയി. ഒന്നും നടന്നില്ല.എന്റെ കുടുംബങ്ങളിലെ ഒരു പരിപാടികൾക്കും ഞാൻ ഇപ്പോൾ പോകാറില്ല. ടൂറിനോ ദൂര യാത്രകൾക്കോ കോൺഫറൻസുകൾക്കോ ഒന്നും പോകാറില്ല. ആശുപത്രിയിൽ ഒരു വകുപ്പ് മേധാവിക്ക് രോഗികളുടെ മേൽ അത്രയ്ക്ക് ശ്രദ്ധ വേണം. എന്റെ അസാന്നിധ്യം കൊണ്ടോ അനാസ്ഥ കൊണ്ടോ ഒരു മനുഷ്യനും ബുദ്ധിമുട്ടരുത് എന്ന കർത്തവ്യ ബോധം മനസിലുണ്ട്.എപ്പോഴാണ് ആശുപത്രിയിൽ നിന്ന് വിളിക്കുക എന്ന് അറിയാൻ കഴിയില്ല. ഒരു സമയത്ത് മസ്തിഷ്ക്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക കൊണ്ടുവന്ന്, ആരും ഏറ്റുവാങ്ങാൻ ഇല്ലാതെ കോറിഡോറിൽ ആംബുലൻസ് ഡ്രൈവർ കാത്തിരുന്ന സംഭവമൊക്കെ നിങ്ങൾ പലരും ഓർക്കുന്നുണ്ടാകും. ആ കറ മായ്ക്കാനും തെറ്റുകൾ തിരുത്താനും ഈ പദവി ഏറ്റെടുത്ത ദിവസം മുതൽ അഹോരാത്രം ഞാനും എന്റെ സഹപ്രവർത്തകരും ശ്രദ്ധിക്കുകയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ചുവളർന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളേജ്. എനിക്ക് അതിനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









