കോഴിക്കോട്: മാവോയിസ്റ്റ് ബന്ധവും തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കഴിഞ്ഞ 6ന് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
കനത്ത സുരക്ഷയിലാണ് അലനെ ഹൈക്കോടതിയില്‍ എത്തിച്ചിരിക്കുന്നത്. കൂടാതെ, മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പോലീസ് അലനെ വിലക്കുകയും ചെയ്തു.
അതേസമയം, പനി ബാധിതനായ താഹ ഇപ്പൊള്‍ ആശുപത്രിയിലാണ്. താഹയെ കോടതിയില്‍ എത്തിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സൂചനയൊന്നും ലഭിക്കുന്നില്ല.
അതേസമയം, യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേയ്ക്കു കടന്നത്.
അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയത് ആദ്ദേഹം ന്യായീകരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന് ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായത്.
സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.