കോട്ടയം: കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടാവുന്ന ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി.
കൂടാതെ കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫ് തോറ്റതെന്നും ഇത്തവണ ചെങ്ങന്നൂരില്‍ രാഷ്ട്രീയ വിജയമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2006-ലും 2016-ലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി.സി. വിഷ്ണുനാഥ് ജയിച്ചു കയറിയ മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. എന്നാല്‍ 2016-ലെ ത്രികോണ മത്സരത്തില്‍ സിറ്റിംഗ് എംഎല്‍എയായ വിഷ്ണുനാഥിനെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ നായര്‍ മണ്ഡലം പിടിച്ചെടുത്തു.
മൂന്ന് മുന്നണികള്‍ക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. സിറ്റിംഗ് എംഎല്‍എ മരണപ്പെട്ട സാഹചര്യത്തില്‍ ജൂണിനകം തന്നെ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് മൂന്ന് മുന്നണികളും കണക്കു കൂട്ടുന്നത്. കോണ്‍ഗ്രസ് വിഷ്ണുനാഥിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് എല്ലാ സാധ്യതയും.
അതേസമയം, കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് മണി ഗ്രൂപ്പിന് വളരെ സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. മാണിയെ തിരികെ കൊണ്ടുവരുന്നതിനായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയേയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയുമാണ് നിയോഗിച്ചിരിക്കുന്നത്. മാണിയുടെ പരസ്യ പിന്തുണ ചെങ്ങന്നൂരില്‍ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്.