എസ്എസ്എൽസി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാഭവനിൽ നേരിട്ട് എത്തി മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ ഐഎഎസും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2024 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച്  4 മുതൽ 25 വരെയാണ് നടക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.  4,27,105 വിദ്യാർത്ഥികൾ  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 


ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തിയറി പരീക്ഷകൾ 2024 മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കുകയാണ്. ഹയർസെക്കൻഡറി 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർത്ഥികളും രണ്ടാം വർഷം 4,44,097 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. പൊതു പരീക്ഷയുടെ മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ പൂർത്തിയായി കഴിഞ്ഞു.


വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,720 വിദ്യാർത്ഥികളും രണ്ടാം വർഷം 29,337 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. മോഡൽ പരീക്ഷകൾ പൂർത്തിയായി കഴിഞ്ഞു. പൊതുപരീക്ഷകൾ ഏറെ ശ്രദ്ധയോടെയും പ്രാധാന്യത്തോടെയും ഗൗരവത്തോടെയുംകൈകാര്യം ചെയ്യണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.