മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ കെ എന്‍ എ ഖാദര്‍ വിജയിച്ചുവെങ്കിലും മറ്റു കുറഞ്ഞ വിജയമായി രാഷ്ട്രീയ നിരീക്ഷര്‍ ഇതിനെ കാണുന്നു. കെ എന്‍ എ ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായാതായാണ് ഇത് തെളിയിക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി 38000ലെറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതേസമയം കെ എന്‍ എ ഖാദറിന് 15000ലേറെ വോട്ടുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഭൂരിപക്ഷത്തിലുണ്ടായ കുറവ് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ റൗണ്ടില്‍ തന്നെ വോട്ട് ചോര്‍ച്ച പ്രകടമായിരുന്നു.
ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ എല്‍ഡിഎഫ് സ്വപ്നം കണ്ട അട്ടിമറി ജയവും അസ്ഥാനത്തായി. ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്ന യുഡിഎഫ് പ്രതീക്ഷയും വിഫലം.
എന്നാല്‍ എന്‍ഡിഎയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തി.
വേങ്ങര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. 23310 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത്. 65227 വോട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും നേടിയത്. അതേ സമയം എതിര് സ്ഥാനാര്‍ത്ഥിയായ പിപി ബഷീര്‍ 41917 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെസി നസീര്‍ 8648 വോട്ട് നേടി. ബിജെപിയുടെ ജനചന്ദ്രന് മാസ്റ്റര്‍ 5728 വോട്ടാണ് നേടിയത്. ലീഗ് വിമതൻ നോട്ടയേക്കാളും പിന്നിലായി. നോട്ടയ്ക്ക് 502 പേർ കുത്തിയപ്പോൾ വിമതന് 442 വോട്ടാണ് ലഭിച്ചത്.