വയനാട്: വയനാട്ടിലെ എല്ലാ സ്കൂളുകളുടേയും സുരക്ഷ പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.
സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് ഈ നടപടി.
ഇന്നുതന്നെ ജില്ലയിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എല്ലാ ക്ലാസ്മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം.
ക്ലാസുകളില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മാത്രമല്ല എല്ലാ മാസവും ഈ പരിശോധന നടത്തണമെന്നും ഉത്തരവില്‍ ഉണ്ട്.
പാമ്പുകടിയേറ്റാല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണമെന്നും പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഷഹ്‌ലയുടെ മരണത്തില്‍ വയനാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. വയനാട്ടില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Also read: മാളങ്ങള്‍ നിറഞ്ഞ് ക്ലാസ്, അധ്യാപകര്‍ക്ക് മാത്രം ചെരുപ്പിടാന്‍ അനുമതി; സ്കൂളിനെതിരെ വിദ്യാര്‍ത്ഥികള്‍