)
വയനാട്: വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. മാനന്തവാടി, കൽപ്പറ്റ, ബത്തേരി ഭാഗങ്ങളിലെ പുഴയോട് ചേർന്ന പ്രദേശങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്.
കല്ലൂർ പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെതുടർന്ന് എട്ട് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ വാഴ കൃഷി അടക്കം വെള്ളത്തിനടിയിലാണ്. കൽപ്പറ്റ മണിയങ്കോടിൽ ജലനിരപ്പ് ഉയർന്നതോടെ ഓടമ്പത്തെ ജനവാസ മേഖല ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനാൽ ബാണസുരസാഗർ ഡാമിൻ്റെ ഷട്ടർ നാളെ തുറക്കും.
അതേസമയം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിൽ താമസിക്കുന്നവർക്കും ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. ദുരന്തസാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയിൽ ചൂരൽമല ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പാലം താൽക്കാലികമായി അടച്ചു.
പാലത്തിൽ മൂന്നിടങ്ങളിലാണ് വിള്ളലുകൾ കണ്ടെത്തിയത്. മലവെള്ളം തുടർച്ചയായി കുത്തിയൊലിച്ചതോടെയാണ് ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായത്. ഗാബിയോൺ മാതൃകയിൽ കരിങ്കല്ലിൽ കെട്ടിയതിന് സമീപത്തെ സംരക്ഷണ ഭിത്തിയിലാണ് വിള്ളൽ. അതേസമയം ബെയ്ലി പാലത്തിന് ബലക്ഷയം ഉണ്ടായിട്ടില്ല.
മഴ കുറയുന്നതുവരെ പ്രദേശത്തേക്ക് ആരെയും കടത്തി വിടരുതെന്നും, അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പുന്നപ്പുഴയിൽ വലിയ കുത്തൊഴുക്ക് ഉണ്ടെങ്കിലും നിലവിൽ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞവർഷം ജൂലൈ 30ന് ഉരുൾപൊട്ടിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം ബെയ്ലി പാലം നിർമ്മിക്കുകയായിരുന്നു. പുഴയിൽ ഇനിയും ഒഴുക്കു കൂടുകയാണെങ്കിൽ സംരക്ഷണ ഭിത്തി തകരാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ഭീതി. വയനാട്ടിൽ അതിശക്തമായ മഴയെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.