കൊച്ചി: കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാജ്നാഥ് സിംഗ് ഇടുക്കിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കൊച്ചി എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും രാജ്നാഥ് സിംഗിനെ അനുഗമിച്ചു.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്ററില്‍ ഇടുക്കിയിലെ ദുരിത ബാധിത മേഖലകള്‍ ആകാശ മാര്‍ഗം വീക്ഷിച്ചത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ ജില്ലാ കളക്ടർ മുഹമ്മദ്. വൈ. സഫീറുള്ള, റൂറൽ എസ്പി രാഹുൽ ആർ. നായർ എന്നിവർ ചേർന്നാണ് ടാര്‍മാർക്കിൽ രാജ്നാഥ് സിംഗിനെ സ്വീകരിച്ചത്.
ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
180 കുടുംബങ്ങളില്‍ നിന്നായി 600ഓളം പേര്‍ കഴിയുന്ന എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് റോഡ് മാര്‍ഗമാണ് രാജ്നാഥ് സിംഗ് എത്തിയത്. തുടര്‍ന്ന് സിയാൽ ഓഫീസിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രിയുമായി അവലോകന ചർച്ച നടത്തും.