കൊച്ചി: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി.ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തില്‍ നിലവിലെ ആചാരം തുടരാമെന്നും കോടതി ഹൈക്കോടതി അറിയിച്ചു.
ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ആ തീരുമാനത്തെ മരവിപ്പിച്ചാണ് ഹൈക്കോടതിയുടെ വിധി. ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ട അധികാരി തന്ത്രിയാണ്.
നിലവിലെ കീഴ്‌വഴക്കം തുടരണമെന്നാണു തന്ത്രിയുടെ അഭിപ്രായം. ഇതിനു വിരുദ്ധമായി എക്സിക്യൂട്ടിവ് ഓഫിസർ സ്വീകരിക്കുന്ന ഏകപക്ഷിയ തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ചുരിദാർ ധരിച്ചുവരുന്നവർ അതിനു മുകളിൽ മുണ്ടുടുത്തു കൊണ്ടേ അമ്പലത്തിനകത്തു പ്രവേശിക്കാവൂ എന്നതാണു കീഴ്‍വഴക്കം.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ക്ഷേത്രത്തിൽ ചുരിദാർ ധരിക്കാൻ എക്‌സിക്യുട്ടീവ് ഒാഫീസർ അനുവദിക്കുകയായിരുന്നു. ക്ഷേത്രദർശനത്തിന് ചുരിദാറിനു മുകളിൽ മുണ്ട് ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്, ലഗ്ഗിൻസ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്.