തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തിൽ ഒരു ജില്ലയിലും ജാഗ്രതാ നിർദേശമില്ല.
എന്നാല്‍, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കാലാവസ്ഥ അനുകൂലമായതോടെ നിലമ്പൂർ ഭൂദാനത്തും മേപ്പാടി പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതമാക്കും.
ഭൂദാനത്ത് 33 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. 26 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ.
മണ്ണിടിച്ചിലുണ്ടായ മുത്തപ്പൻ കുന്ന് കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെയാണ് തിരച്ചില്‍.
വയനാട് പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സ്നിഫർ ഡോഗുകളുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും ആഴത്തിലുള്ള ചെളി ഇതിന് തടസമാകുന്നുണ്ട്.
കൂടുതൽ ഹിറ്റാച്ചികളുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ തെരച്ചിൽ തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതു വരെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 108 പേരാണ്.