പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ഭോജ്പുരി ഭാഷയില്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി ഗൊരഖ്പൂര്‍ എംപിയും അഭിനേതാവുമായ രവി കിഷന്‍.
രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസം തികച്ചതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കിഷന്‍ തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ആട്ടവും പാട്ടും അവസാനിപ്പിച്ച് ഗൗരവമേറിയ ചിത്രങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് തന്‍റെ തീരുമാനമെന്ന് ബിജെപി സംസ്ഥാന മുഖ്യാലയത്തില്‍ നടന്ന ചടങ്ങില്‍ കിഷന്‍ പറഞ്ഞു.
അതിന്‍റെ ഭാഗമായാണ് മോദിയുടെ ജീവിതകഥ സിനിമയാക്കുന്നതെന്ന് പറഞ്ഞ കിഷന്‍ താനായിരിക്കും പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും വ്യക്തമാക്കി.
ഒരു നടനെന്ന നിലയില്‍ നേതാവിന്‍റെ അസംസ്കൃതവും യഥാർത്ഥവുമായ ജീവിതം എങ്ങനെ ചിത്രീകരിക്കണമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, സ്വാമി വിവേകാനന്ദ, ബീഹാറിലെയും ഉത്തര്‍ പ്രദേശിലെയും സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരുടെ ജീവിത കഥ പറയുന്ന ചിത്രങ്ങളും തയാറാക്കാന്‍ ആഗ്രഹമുള്ളതായി അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായാണ് കിഷന്‍ ബീഹാറില്‍ സന്ദര്‍ശനത്തിനെത്തുന്നത്.
ബിജെപിയുടെ അഭിമാന മണ്ഡലമായ ഗോരഖ്പൂരില്‍ നിന്നും മത്സരിച്ച കിഷന്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
തന്നെ ഒരു സൂപ്പര്‍ സ്റ്റാറാക്കിയത് ഈ നാടാണെന്നും അതിന് ഈ നാട്ടിലെ ജനങ്ങളോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശോചാലയ നിര്‍മ്മാണമെന്ന ആശയം ബിജെപി സ്വീകരിച്ചതോടെയാണ് താന്‍ പാര്‍ട്ടി അനുഭാവിയായതെന്ന് കിഷന്‍ പറഞ്ഞു.