)
വളരെ പ്രതീക്ഷകളോടെയാണ് ഓരോ സിനിമകളും പ്രേക്ഷകന് മുന്നിലേക്ക് എത്തുന്നത്. കുറെ പേരുടെ ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സിനിമയും. റിലീസ് ചെയ്ത് ഒരു സിനിമ ഹിറ്റ് ആയാൽ അതിലൂടെ ആ സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരും വിജയിക്കുകയാണ്. നിർമാതാക്കളാണ് ഇതിൽ ഏറ്റവും വലിയ ഘടകം. സാമ്പത്തികപരമായി നഷ്ടമോ ലാഭമോ എന്നത് നിശ്ചയിക്കുന്നത് സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് കഴിയുമ്പോഴാണ്.
എന്നാൽ ഇന്ന് ഓരോ സിനിമയുടെയും നിർമാതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പൈറസി. ഒരുവിധം എല്ലാ പുതിയ സിനിമകളും റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഓൺലൈനിൽ ലീക്ക് ആകുന്ന അവസ്ഥയാണ് കാണുന്നത്. ചാവ, സിക്കന്ദർ, ഗെയിം ചേഞ്ചർ, ഗുഡ് ബാഡ് അഗ്ലി, റെയ്ഡ് 2 തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസിന് മുൻപ് തന്നെ ഓൺലൈനിൽ ചോർന്നുവെന്ന് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നിർമ്മാതാക്കളെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്.
തിയേറ്ററിലെത്തുന്ന സിനിമകളെ മാത്രമല്ല ഒടിടിയിലെത്തുന്ന പരിപാടികളെയും പൈറസി ബാധിക്കുന്നുണ്ട്. ജനപ്രിയ സ്ട്രീമിംഗ് ഷോകളായ ഹീരാമണ്ടി, പഞ്ചായത്ത്, കോട്ട ഫാക്ടറി, മിർസാപൂർ, കോൾ മീ ബേ എന്നിവ ലീക്കായത് അതത് ഒടിടി പ്ലാറ്റ്ഫോമികളെ ബാധിച്ചിരുന്നു.
ഇന്ത്യൻ ഉപഭോക്താക്കളിൽ 51% പേരും അനധികൃത സ്ട്രീമിംഗ് വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ, ടോറന്റുകൾ എന്നിവയിലൂടെ പൈറേറ്റഡ് കണ്ടന്റുകൾ കാണുന്നുവെന്നാണ് EY-IAMAI റിപ്പോർട്ടിൽ പറയുന്നത്. ഓൺലൈൻ വീഡിയോ പൈറസിയിൽ മുന്നിൽ നിൽക്കുന്ന രാജ്യ ഇന്ത്യയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 90.3 ദശലക്ഷം ഉപയോക്താക്കളാണ് പൈറേറ്റഡ് കണ്ടന്റ് കാണുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഇന്തോനേഷ്യയാണ്. 47.50 ദശലക്ഷം ഉപയോക്താക്കളാണ് ഇവിടെ പൈറേറ്റഡ് കണ്ടന്റ് കാണുന്നത്. 31.1 ദശലക്ഷം ഉപയോക്താക്കളുമായി ഫിലിപ്പീൻസാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം പൈറസിയും ഭീകരവാദവും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ രാജ്യസഭാ എം.പി. സുഭാഷ് ചന്ദ്ര പറയുന്നു. "ഭീകര ശൃംഖലകൾ കേവലം പ്രത്യയശാസ്ത്രം കൊണ്ട് മാത്രം നിലനിൽക്കുന്നില്ല. പണത്തെ ആശ്രയിച്ചാണ് അവർ നിലനിൽക്കുന്നത്. ഇവരുടെ ഏറ്റവും വലിയ വരുമാനങ്ങളിലൊന്ന് പൈറേറ്റഡ് ഉള്ളടക്കങ്ങളാണെന്ന് അദ്ദേഹം പറയുന്നു.
റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് സിനിമകൾ ഓൺലൈനിൽ ലീക്കാകുന്നത് വർധിച്ച് വരികയാണ്. പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോകളിലോ, ഉള്ളടക്കം വിതരണം ചെയ്യുന്ന സേവനദാതാക്കളിലോ, അല്ലെങ്കിൽ സിനിമാ പ്രദർശന കമ്പനികളിലോ നിന്നുള്ളവർ തന്നെയാകാം ഇത്തരത്തിൽ സിനിമകൾ ലീക്കാകാൻ കാരണമെന്നാണ് അന്വേഷകരുടെയും വിശകലന വിദഗ്ധരുടെയും അനുമാനം. മറ്റ് സിനിമ മേഖലകളെ അപേക്ഷിച്ച് ഹിന്ദി, തമിഴ് സിനിമകൾ റിലീസിന് ഒരു ദിവസം മുമ്പ് ചോരുന്ന പ്രവണത വർധിച്ച് വരികയാണെന്ന് ഒരു മഹാരാഷ്ട്രാ പോലീസ് ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഇതിൽ ഒരു 'ഇൻസൈഡറുടെ' പങ്ക് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
പാസ്വേഡ് ഓതന്റിക്കേഷനിലൂടെ മാത്രം ഒന്നിപ്പിക്കാൻ കഴിയുന്ന മൂന്ന് എൻക്രിപ്റ്റഡ് ഭാഗങ്ങളായി സിനിമകളെ വിഭജിച്ച് പരീക്ഷണം നടത്തണമെന്ന് പറയുകയാണ് വ്യാപാര വിശകലന വിദഗ്ധനായ ഗിരീഷ് വാൻഖഡെ. വലിയ പൈറസി തട്ടിപ്പിനെ ചെറുക്കുന്നതിനായി ഈ ഒരു പരീക്ഷണം നിർമ്മാണ കമ്പനികൾ നടത്തി നോക്കേണ്ടതാണ്. ബ്ലോക്ക് എക്സ് (Block X) എന്ന ഇന്ത്യയിലെ പ്രമുഖ ആന്റി-പൈറസി കമ്പനിയുടെ സേവനങ്ങളും നിർമ്മാണ കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ, OTT പ്ലാറ്റ്ഫോമുകൾ, പ്രക്ഷേപകർ, ഇ-പ്രസിദ്ധീകരണങ്ങൾ, സ്വതന്ത്ര ഉള്ളടക്ക നിർമ്മാതാക്കൾ എന്നിവരുടെ കണ്ടന്റുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനി ഓൺലൈനിൽ ലീക്കാകുന്ന സിനിമകൾ എത്രയും വേഗം നീക്കം ചെയ്യാൻ സഹായിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഓട്ടോമേറ്റഡ് കോപ്പിറൈറ്റ് ബോട്ടുകളുടെയും ഉപയോഗം ഒരു ദീർഘകാല പരിഹാരമായും പരിഗണിക്കപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.