Violence In Movies: നവാഗതനായ പോൾ ജോർജ് ആണ് ആന്റണി വർഗീസ് നായകനാവുന്ന 'കാട്ടാളൻ' സംവിധാനം ചെയ്യുന്നത്.

മാർക്കോയിലെ വയലൻസിന്റെ അതിപ്രസരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കവേയാണ് മാർക്കോയുടെ നിർമ്മാതാവ് തന്റെ പുതിയ ചിത്രമായ 'കാട്ടാളൻ' പ്രഖ്യാപിച്ചത്. നവാഗതനായ പോൾ ജോർജ് ആണ് ആന്റണി വർഗീസ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ആനകൊമ്പുകൾക്കും താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന ആന്റണി വർഗീസിന്റെ ചിത്രമാണ് കാട്ടാളന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്ത് വന്നത്. ഇതോടെ കാട്ടാളനിലും മാർക്കോയിലെ പോലെ വയലൻസിന്റെ അതിപ്രസരം ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു.
എന്നാൽ കാട്ടാളനിൽ അത്തരം വയലൻസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി നിർമാതാവ് രംഗത്തെത്തി. ഇപ്പോൾ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പോൾ ജോർജ്. ‘കാട്ടാളൻ’ എന്ന സിനിമയിൽ വയലൻസ് ഉണ്ടാകില്ലെന്നാണ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞത്. അതിനെ കുറിച്ച് കാട്ടാളന്റെ ഡയറക്ടർ എന്നനിലയിൽ പോൾ ജോർജിന് പറയാനുള്ളതെന്താണെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിർമ്മാതാവുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പോൾ ജോർജ് വ്യക്തമാക്കി. കാട്ടാളൻ എന്ന സിനിമയിൽ നിന്ന് വയലൻസ് മുഴുവനായി ഒഴിവാക്കണം എന്നല്ല നിർദേശം നൽകിയത്. കാരണം, അങ്ങനെ പൂർണ്ണമായിട്ട് ഒഴിവാക്കി കൊണ്ട് ആ സിനിമയുമായി മുന്നോട്ടു പോകാൻ സാധിക്കില്ല.
ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം കാടിനോട് ചേർന്ന് നിൽക്കുന്നതാണ്. അതിലെ കഥാപാത്രങ്ങൾക്ക് ഒരു വയലന്റ് ഷേഡ് ഉണ്ടെന്നും അപ്പോൾ പൂർണമായും വയലൻസ് ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും പോൾ ജോർജ് വ്യക്തമാക്കി. പക്ഷെ, വയലൻസിന്റെ ഒരു അതിപ്രസരം തീർച്ചയായും ഒഴിവാക്കും. ഒരു ഓവർ ബ്രൂട്ടാലിറ്റി ഒന്നും ചിത്രത്തിൽ ഉണ്ടാവില്ല, എന്നാൽ സെൻസർ ബോർഡ് കൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിൽക്കുന്ന വയലൻസ് തീർച്ചയായും ചിത്രത്തിൽ ഉണ്ടാകുമെന്നും പോൾ ജോർജ് വ്യക്തമാക്കി.
‘കാട്ടാളൻ’ സിനിമയുടെ പ്രൊഡ്യൂസർ മുൻപത്തെ സിനിമ ആയ ‘മാർക്കോ’യിലെ പോലെ ഉള്ള വയലൻസ് ഈ സിനിമയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞത് ഒരു കുറ്റസമ്മതം ആയിട്ട് എനിക്ക് തോന്നുന്നില്ല, വ്യക്തിപരമായിട്ട്. കാരണം മാർക്കോ എന്നൊരു ചിത്രം അവർ എടുക്കുമ്പോൾ, അത് ഒരാളെ ക്രൈം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് അവർ മുന്നിൽ കണ്ടിട്ടില്ലലോ.
ഇപ്പോൾ ഹോളിവുഡിലും കൊറിയൻ സിനിമയിലും ഒക്കെ ഇതുപോലെ ഉള്ള ആക്ഷൻ നിരവധി ഉള്ള ചിത്രങ്ങൾ വരുന്നുണ്ട്. അപ്പോൾ അതുപോലെയുള്ള ഒരു ചിത്രം ഇന്ത്യയിൽ അവർ ഒരുക്കിയെന്നേയുള്ളൂ. എന്നാൽ പിന്നീട് നമ്മുടെ സമൂഹത്തിൽ അതിനെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ, പൊതുജനത്തിന്റെ പ്രതികരണം വന്നപ്പോൾ, അതിനെ മാനിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കൃത്യമായി അതിനോട് പ്രതികരിച്ചു.
അപ്പോഴാണ് തന്റെ രണ്ടാമത്തെ ചിത്രത്തിൽ മാർക്കോയിലെ പോലെ ബ്രൂട്ടൽ ആയ വയലൻസ് ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അത് സമൂഹത്തോടുള്ള ഒരു കമ്മിറ്റ്മെന്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഒരു കുറ്റ സമ്മതം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ലെന്ന് പോൾ ജോർജ് പറഞ്ഞു.
സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സിനിമ സ്വാധീനിക്കുനുണ്ടോ എന്ന് ചോദിച്ചാൽ, ഒരു സിനിമയിൽ നല്ല കാര്യങ്ങളും ഉണ്ടാകും മോശം കാര്യങ്ങളും ഉണ്ടാകും. നല്ല കാര്യങ്ങളിൽ നിന്ന് നമ്മുക്ക് ഇൻഫ്ലുവൻസ്ഡ് ആവാം. പക്ഷെ സിനിമയിലെ നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാനുള്ള ഒരു വിവേക ബുദ്ധി ഇവിടുത്തെ പ്രേക്ഷകർക്ക് ഉണ്ടെന്നുള്ള വിശ്വാസത്തിലാണല്ലോ നമ്മൾ ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്.
പിന്നെ ഒരു സിനിമ ഒരു ക്രൈം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, വളരെ കുറവ് ശതമാനം മാത്രമായിരിക്കും അങ്ങനെ സംഭവിക്കുന്നത്. ഒരു ക്രൈമിലേക്കു ഒരാളെ നയിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും, അയാളുടെ നിലവിലെ സാഹചര്യങ്ങളും എല്ലാം ചേർന്നാണ്. ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാൾ പോയി ഒരു ക്രൈം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.