കൊച്ചി: പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്.
മുഖ്യപ്രതികളായ പൾസർ സുനി, മണികണ്ഡൻ, വിജീഷ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാേപക്ഷയിൽ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നുമാണ് വാദിക്കുന്നത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളെയും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
എന്നാല്‍ 18 ന് രാത്രി പ്രതികള്‍ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നല്‍കിയതെന്നും മൊബൈല്‍ ഫോണും പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളും ഏല്‍പ്പിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസ് അന്വേഷണത്തെ യാതൊരു വിധത്തിലും തടസ്സപ്പെടുത്തരുതെന്നു കരുതിയാണ് രേഖകൾ കോടതിയിൽ നൽകിയത്. ഇവ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, പള്‍സര്‍ സുനിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്‍റെ നിഗമനം. ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയതിനാല്‍ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു കടക്കാന്‍ സാധിക്കുകയില്ല.
നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായാണ് പിടിയിലായവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. സുനി വിളിച്ചാട്ടാണ് വന്നതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.