മുംബൈ: കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു. 'മൈ നെയിം ഈസ് രാഗ' എന്ന ടൈറ്റിലിലാണ് ചിത്രം ഒരുങ്ങുന്നത്.
രാഹുൽ ഗാന്ധിയുടെ വ്യക്തി-രാഷ്ട്രീയ ജീവിതത്തിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രൂപേഷ് പോൾ ആണ്.
സെന്‍റ് ഡ്രാക്കുള 3D, കാമസൂത്ര 3D എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രൂപേഷ് നാല് വർഷത്തിന് ശേഷമാണ് വീണ്ടും സംവിധായകന്‍റെ കുപ്പായം അണിയുന്നത്.
സിനിമയിൽ നിഗൂഡതകൾ ഒന്നുമില്ലെന്നും രാഹുലിനെ മഹത്വവൽക്കരിക്കുക എന്നതല്ല സിനിയുടെ ലക്ഷ്യമെന്നും രൂപേഷ് പോൾ പറയുന്നു.
പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതിൽ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്‍റെ, മഹാവിപത്തുകളെ നേരിട്ടതിന് ശേഷം തുടർച്ചയായി വിജയിക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ പേരിൽ രാഹുൽ ഗാന്ധി പഠിച്ച യുഎസിലെ കോളിൻ കോളേജ്, സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം, ഇറ്റലിയിലെ കുടുംബാംഗങ്ങൾ എന്നിവയെല്ലാം ചിത്രത്തിന്‍റെ ഭാഗമാകും.
അടുത്തിടെ പാർട്ടിയിൽ ഉണ്ടായ ചില മാറ്റങ്ങള്‍ കൂടി ഷൂട്ട് ചെയ്‌താല്‍ ചിത്രീകരണം പൂര്‍ത്തിയാകും. 2019 പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.