കൊച്ചി: പ്രിന്‍സ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിംഗ് വേളയില്‍ പ്രമുഖ നടനെതിരെ പരാമർശം നടത്തിയ സംഭവത്തിൽ സൈബർ ആക്രമണം നേരിട്ട് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു താരത്തിനെതിരെയും ഒന്നും പറയാൻ കഴിയാത്ത സാഹചര്യമാണ് ഇവിടുള്ളതെന്ന് ലിസ്റ്റിൻ പറയുന്നു. നിർമാതാക്കളാണ് ഒരു വ്യക്തിയെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നതെന്ന് ലിസ്റ്റിൻ പറഞ്ഞു. നിവിനെതിരെയാണ് പറഞ്ഞതെന്ന് കാണിച്ച് താരത്തിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിക്കുകയാണെന്ന് ലിസ്റ്റിൻ പ്രതികരിച്ചു. നിവിനെതിരെ താൻ പരാമർശം നടത്തിയിട്ടില്ലെന്നും നിർമാതാവ് വ്യക്തമാക്കി.
കൂടാതെ മലയാള സിനിമയെ ഒറ്റിയെന്ന നിര്‍മ്മാതാവ് സാന്ദ്രാ തോമസിന്റെ ആരോപണത്തോടും ലിസ്റ്റിന്‍ സ്റ്റീഫൻ പ്രതികരിച്ചു. ലിസ്റ്റിൻ സ്റ്റീഫനല്ല മലയാള സിനിമയുടെ കണക്കുകൾ പുറത്തു വിടുന്നത്. നേരത്തെയുണ്ടായ പ്രശ്നത്തിൽ സാന്ദ്രയെ താൻ പിന്തുണച്ചിരുന്നില്ല, അതായിരിക്കും ഇപ്പോഴത്തെ പ്രതികരണത്തിന് കാരണമെന്നും സാന്ദ്ര ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും ലിസ്റ്റിൻ പറഞ്ഞു. സാന്ദ്ര എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും സിനിമാ വ്യവസായത്തിൽ മറയില്ലെന്നും പലിശയ്ക്ക് പണമെടുക്കുന്നത് പതിവാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്നായിരുന്നു സാന്ദ്ര ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നുവെന്നും സാന്ദ്ര പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









