)
നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. 2023 ൽ പുറത്തിറങ്ങിയ 'സുവർണ്ണ സുന്ദരി' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തന്റെ സിനിമാ ജീവിതത്തിൽ നിരവധി പ്രമുഖ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 750ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയൻ, സഹനടൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്ത അദ്ദേഹം ചില വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയിരിക്കുന്നത്. തമിഴ്, തെലുഹ്ക്, മലയാളം, കന്നഡ ഭാഷകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2015 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
1942 ജൂലൈ 10 ന് കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് കോട്ട ശ്രീനിവാസ റാവുവിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് സീതാരാമഞ്ജനേയുലു ഒരു ഡോക്ടറായിരുന്നു. കുട്ടിക്കാലത്ത് അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും, സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങളിൽ അഭിനയിച്ചതോടെയാണ് അഭിനയത്തോടുള്ള താൽപര്യം വളർന്നത്. ബിരുദം പൂർത്തിയാക്കിയ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടി. ഇതിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോയി.
1999 മുതൽ 2004 വരെ അദ്ദേഹം വിജയവാഡ ഈസ്റ്റ് എംഎൽഎ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'പ്രണം ഖരീദു' ആണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2003 ൽ വിക്രം നായകനായ സാമി എന്ന ചിത്രത്തിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാൾ പിച്ചൈ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് തമിഴ് ചിത്രങ്ങൾ. ജയരാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'ദി ട്രെയിൻ' ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തിൽ അഭിനയിച്ച ഒരേയൊരു ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.