സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായ വാഗണ്‍ ട്രാജഡി സിനിമയാകുന്നു. തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ റജി നായരാണ് വാഗണ്‍ ട്രാജഡി സംവിധാന൦ ചെയ്യുന്നത്.
പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെയാണ് നായകന്മാരായി പരിഗണിക്കുന്നത്. വിദേശതാരങ്ങളും മുഖ്യവേഷങ്ങളിലെത്തും.
ചരിത്രസംഭവം അതേപടി പകർത്തുന്നതിന് പകരം മരണമുഖത്തെ മനുഷ്യന്റെ നിസ്സഹായാവസ്ഥ ചിത്രീകരിക്കാനാണ് ഉദ്ദേശമെന്ന് സംവിധായകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മമ്മൂട്ടി നായകനായ പട്ടാളം, പൃഥ്വിരാജ്-ഇന്ദ്രജിത് ചിത്രം ഒരുവന് എന്നീ സിനിമകളുടെ തിരക്കഥ നിര്‍വ്വഹിച്ചത് റജിയായിരുന്നു. കലികാലം എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.
1921ലെ മാപ്പിള ലഹളയെത്തുടര്‍ന്ന് നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി അഥവാ വാഗണ്‍ ദുരന്തം എന്നറിയപ്പെടുന്നത്.